ചിരിച്ചു തീരും മുന്നേ
കരയിക്കുന്നൊരു
പ്രണയമാണെന്നെ നയിച്ചിരുന്നത്
വിശ്രമിക്കാൻ മടിച്ചോടിയെത്തിയ
ഉറക്കത്തിനുനേരെ തിരിച്ച
അവന്റെ മുഖം എനിക്ക്,
സുപരിചിതമായിരുന്നു
സ്നേഹത്തിന്റെ നിറമുള്ള
കണ്ണുകൾക്കിന്നും
രാത്രിയുടെ ഭംഗിയുണ്ട്
പക്ഷെ,
ഇരുളുമറിയാ ആഴങ്ങളിലേക്കിറങ്ങി
വീര്പ്പുമുട്ടിക്കുമവയുടെ കുസൃതി
മോഷ്ടിച്ചതാരാണ് ?
കാലം തുഴയെറിഞ്ഞതിന്‍ ബാക്കിപത്രം പോലെ
ഉയര്ന്ന നെറ്റിയിൽ വെള്ളിനൂലുകൾ
വീണു കിടക്കുന്നു
അവന്റെ
ഇരിപ്പിടത്തിന്നൊരു കോണിൽ
നോവുന്ന ശൂന്യതയിലേക്ക്
സൂര്യന്റെ ചിരിയേറ്റു നിലം പതിക്കുന്ന
ചുവന്ന ഞരമ്പുള്ള
മഞ്ഞ ഇലകൾ
അവനിലൊരു ചിരിയുണ്ടായിരുന്നുവോ?
ഇതാവാം അവൻ പറഞ്ഞത് ,
ഒരു ലോകവും നിന്നേക്കാൾ വലുതല്ല
നിന്നിലേക്കുള്ള വഴിയിലൂടലക്ഷ്യമായി പാഞ്ഞ്
ഇനിയൊരു തകര്‍ന്ന സ്വപ്നമാകും മുന്നേ,
നിന്റെ ശരീരം കടന്ന് ആത്മാവിലേക്ക് ..............
ആയുസ്സിനു
കാലം നല്‍കിയ കണക്കുകള്‍ തിരുത്തി
ഒരു പുതു ജീവനിലേക്കെന്നപോലെ
ഇടയ്ക്കിടെ ഊർന്നു വീഴുന്ന ഇലകൾ
ആ നെഞ്ചോട് ചേരുന്നത്
സുഖമുള്ള ഒരു കാഴ്ച്ചയായിരുന്നു.













