RSS
Container Icon

വിയോഗങ്ങളിലൂടെ



ഭാവി ജീവിതത്തില്‍ 
ഒരു ചുവര്‍ ചിത്രം മാത്രമായി നീ! 
ഭയന്നു പോയ ഹൃദയം 
അനിയന്ത്രിതമായി, മിഴികളിലൂടെ 
തിളച്ചു തൂവുന്നു ഞാനറിയാതെ..

ചിരി നിറഞ്ഞ ചങ്ക് കീറി, 
നിന്നെയുമെടുത്ത് മറഞ്ഞതാണ് 
അന്നവസാനമായി ദൈവം!
നീയാം പാതിയില്ലാതെ 
അലറിക്കരയുന്ന മറുപാതിയായി ഞാന്‍!

നീറുന്ന നിശബ്ദതകളില്‍ 
കവിളിലുപ്പൂറും നനവില്‍ 
തണുപ്പു തൂകുന്നിളം കാറ്റ് നീയെന്നറിയാം
വിട എന്നൊരു വാക്കിനിട തരാതെ 
പിരിഞ്ഞതെന്തെന്നു നിനക്ക് മാത്രമേയറിയൂ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ചെറുനാക്ക്



ധൈര്യം
പതിനെട്ട് ചക്രങ്ങളില്‍
പലതായ് ചിതറുന്ന 
പുഞ്ചിരി. 

മരണം
അപരനുമവനവനും 
അറിയാത്തിടമെങ്കില്‍ ഒരു 
മോചനം 

ജഡം  
ഒടുവിലെ മുഖംമൂടി 
അഴിഞ്ഞുപേക്ഷിക്കപ്പെട്ട   
അനാഥഗളം.

മൌഡ്യം
പ്രയാണവേഗങ്ങളില്‍
പ്രാണനോര്‍ക്കുന്നുവെന്ന  
പ്രതീക്ഷ. 

പ്രണയം 
പരിഭവങ്ങളെ തകര്‍ന്ന 
പാളത്തിലേറ്റിയോടും 
തീവണ്ടി.. 

നഷ്ടം
നിനക്കായരികില്‍ 
ഇന്നുമൊഴിച്ചിട്ടിരിക്കുന്ന
ഇടം..  


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ചെറുനാക്ക്



ഉത്തരം 
ഉടനടിയരം ചേര്‍ത്തു 
ഉയിരിറുത്തവന്‍ തന്ന
മറുചോദ്യം.. 

തോല്‍വി
കളഞ്ഞു പോയതല്ല 
കരുതിയെറിഞ്ഞതെന്ന 
തിരിച്ചറിവ്.

മിഥ്യ  
നീങ്ങിയകന്ന നിഴല്‍ 
നെഞ്ചോരം ചായുമെന്ന 
കാത്തിരിപ്പ്.

അറിവ് 
അറിയുവാനിനിയുമേറെയെന്നു
അറിഞ്ഞാലുലയാത്ത 
തലം..  

നിരാസം 
നഷ്ടബോധങ്ങളിലപരന്
നിറയെ വിളമ്പുന്ന
സദ്യ.  

വീട്  
ചൊല്‍കളില്ലാത്ത 
കല്‍ച്ചുവരുകളുടെ 
കൂട്ടായ്മ..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നമ്മള്‍ കവിതകളാകുന്ന കാലം



കെട്ടിവലിക്കുന്ന ഏകാന്തതയില്‍ 
അസംതൃപ്തിയുടെ വേനല്‍ക്കാല അടയാളങ്ങള്‍ 
കടലിനും, പക്ഷികള്‍ക്കും 
ആശയക്കുഴപ്പം  ഉണ്ടാക്കിയ ഒരു കാലം,  
നേരംതെറ്റി വിരിഞ്ഞതാല്‍ 
ചവിട്ടിമെതിക്കപ്പെട്ട  പൂക്കളെ നോക്കി 
പുല്‍മേടുകള്‍ വിയര്‍ത്തുനിന്ന  മറ്റൊരു കാലം.

ഋതുക്കള്‍ അക്ഷരങ്ങളാകുമ്പോള്‍  
നീയും  ഞാനും  
വാക്കില്‍  നിന്നും  മറ്റൊരു  വാക്കിലേക്ക് 
കുടിയേറുന്ന ഈ കാലത്ത്;
പ്രണയത്തിനു സാക്ഷ്യം വഹിച്ച  
വഴിയോരവിളക്കുകളും 
നമ്മെ ചേര്‍ത്ത കറുത്ത കുടയും 
നിന്റെ വെളുത്ത പ്രാവുകളുടെ കുറുകലും  
എന്‍റെ ആ സൈക്കിളും 
വിസ്മൃതിയിലേക്ക് വീഴാന്‍  മടിക്കുന്ന
വയലറ്റ് പൂക്കളും;  
ആ  പേനകളും; 
ചെറുചിരിയുടെ മടക്കുകള്‍ കയറി വരുന്നു!

യഥാര്‍ത്ഥ വീട്ടില്‍ എത്തിപ്പെട്ടതുപോല്‍
ഉടുപ്പുകള്‍  മാറുകയും, 
ജനലുകള്‍  തുറക്കുകയും 
ആളുകള്‍ ചരിക്കുന്നതും, 
ഇരുട്ടില്‍  വീഴുന്നതും കണ്ട്  
കാറ്റിന്റെ  തലോടലില്‍ 
ഒരു പിറന്നാള്‍ മധുരം  നുണഞ്ഞിരിക്കുന്നു... 

നാളെ, 
ഋതുക്കളുടെ ഭാഷകള്‍ മനസ്സിലാവാതെ
ദൂരെയൊരു മഴ ജനിക്കുന്നു, 
കെട്ടടങ്ങിയ നക്ഷത്രക്കണ്ണുകളില്‍ 
തുറന്നിട്ട  ജാലകങ്ങള്‍  തെളിയുന്നു 
തണുപ്പിന്റെ ചുരുള്‍ നിവരുകയും, 
നമ്മെയൊന്നായ് മൂടുകയും ചെയ്യുന്നു. 



  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വസന്തത്തിന്‍റെ വിലാപം



കാലത്തിന്‍റെ കൈവഴികളില്‍ 
പടരുന്ന വള്ളികള്‍
മെല്ലെ, വറ്റാത്തൊരു 
കുളിരിനെ തൊടുന്നു
പഴങ്കഥകള്‍ പിന്നിട്ട് 
പാദമറിയാത്ത 
കാടുകള്‍ കണ്ടെത്തുന്നു 
കവിതകള്‍ ചോരുന്ന 
കണ്ണുകള്‍ മുദ്ര വയ്ക്കപ്പെടുന്നു 
നെഞ്ച് നിറക്കാതെ 
പൊടുന്നനെ ലില്ലികള്‍ പൂക്കുന്നു!
ചുംബനം, മരണത്തിന്‍റെ 
ചവര്‍പ്പ്..
ദാഹം, ഇരുട്ടിന്‍റെ 
തഴുകല്‍!
ഒത്തുതീര്‍പ്പുകളിലേക്ക് 
കണ്‍തുറക്കുന്ന 
പുലരികള്‍! 
സ്വപ്നത്തില്‍ പെറ്റ് പെരുകിയ 
രാത്രി മുല്ലകള്‍...
പരിമളം ഇല്ലാത്ത 
പ്രേമഭാഷണങ്ങള്‍... 
ചാറ്റല്‍മഴയുടെ ചതി 
മണ്ണ് തൊട്ട പൂക്കള്‍, 
അകാലങ്ങളില്‍ അസ്തമിക്കുന്നു 
വസന്തം! 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഒരു യാത്ര കൂടി ...



വഴി കാട്ടി നക്ഷത്രമേ
വിസ്മയവീഥിയാകെ ഹൃദയത്തുടിപ്പുകള്‍ അടയാളപ്പെടുത്തി വരുന്നുണ്ട് ഞാന്‍
പുതുചക്രവാളങ്ങള്‍ പകര്‍ന്നേക്കാവുന്ന മദങ്ങള്‍ തേടി..
അലക്ഷ്യമായ ജീവിതയാത്രയിലെ ആസുരനിമിഷങ്ങളെ ഉപേക്ഷിച്ചു
അനന്തതയില്‍ അലയുന്നൊരു ആത്മാവാകണമിനി.. 
മനസ്സ് കൊണ്ട് ഒരു നൂറു വട്ടമെങ്കിലും നടന്നു തീര്‍ത്ത വഴികള്‍
മടിയില്ലാതെ ഉപേക്ഷിച്ചു വരികയാണ് ഞാന്‍..
അനന്തമെങ്കിലും ആവേശം അണുവിട ചോരാതെ കാക്കുന്നുണ്ട് ഉദ്വേഗം..
വാഗ്ദത്തഭൂമിയിലേക്ക്‌ യാത്ര ചെയത്
സ്വപ്നങ്ങള്‍ നരച്ചു മടുത്തു പോയതില്‍
ആത്മഹത്യ ചെയ്ത ഭാഗ്യദേവതയുടെ കഥയുണ്ട്!
അത്, നിങ്ങളോട് പറയാം ഇനിയൊരിക്കല്‍..
ഒരു മടങ്ങി വരവുണ്ടെങ്കില്‍...
യാത്രകള്‍.. മാത്രകളിലൂടെ..
മടക്കയാത്രകള്‍ മരുഭൂമിയിലൂടെ,
മറന്നു പോയ വഴികള്‍ മനസ്സുകളിലൂടെ..
ജനിമൃതികള്‍ക്കിടയില്‍ പരന് ജയം നല്‍കി പ്രാന്ത് പിടിച്ച യാത്രകള്‍..
മേഘങ്ങളിലൂടെ യാത്ര ചെയ്യവേ
എന്‍റെ ഭാണ്ഡങ്ങള്‍ നനഞ്ഞു കുതിര്‍ന്നിരിക്കുന്നു..
എന്‍റെ ഓര്‍മ്മകള്‍ക്ക് ഒരല്‍പം ചൂട് പകരുവാന്‍
ശ്വാസം നിറയുന്ന മഞ്ഞുമ്മകള്‍ക്ക് എങ്ങനെ കഴിയും??
കുസൃതിയില്‍ കണ്ണ് ചിമ്മുന്ന ഒറ്റനക്ഷത്രമേ
എന്നെ തിരിച്ചറിയാന്‍ നിനക്ക് ഈ കണ്ണുകളിലെ തിളക്കം മാത്രം ബാക്കി വയ്ക്കാം..
പ്രകാശനൂലില്‍ മനസ്സ് കൊരുത്തിട്ടുണ്ട്..
തളര്‍ന്നാല്‍ എന്നെ വലിച്ചെടുത്താലും...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അനാഥരാക്കപ്പെട്ടവര്‍



ഇവര്‍;
ചാരുകസേരയുടെ 
സ്നേഹക്കാലുകള്‍ തകരുമ്പോള്‍, 
പേരുകള്‍ നഷ്ടപ്പെട്ട് 
വെറും അക്കങ്ങളായവര്‍
ഉണര്‍ന്നുമുണരാത്തവരുടെ
ലോകത്ത് നിന്നും
ഉറങ്ങിയുമുറങ്ങാത്തവരുടെ
ലോകത്തിലെത്തിയവര്‍..
പേരിനു പോലും
സ്നേഹമില്ലാത്തിടത്തു നിന്നും,
പേ ചെയ്തയനുപാതങ്ങളില്‍ കാണാം
പേരുണ്ടതിനും "സ്നേഹഭവനം"..
പ്രതീക്ഷകളുടെ സ്നേഹക്കുമിളകള്‍
അപ്രതീക്ഷിതമായ് തകരുമ്പോള്‍
മക്കളില്‍ നിന്നുമെത്ര മറച്ചാലുമിവര്‍
മാറും നമ്മളായ്‌ - ഇത് നാളെയുടെ ചിത്രം

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നമ്മള്‍ കാണുമ്പോള്‍



പൂക്കള്‍ എത്ര നിഷ്കളങ്കരാണ്.. 
നിരുപാധികമായ ആ സ്വീകാര്യത, 
അതെത്ര വശ്യമാണ്.. 
ഉരഗവേഗങ്ങളില്‍ ഒരു 
ഊഷ്മളഹൃദയത്തിന്‍റെ സൌന്ദര്യമാണ്, 
മൃദുലവികാരങ്ങളുടെ 
നിധിനിലവറവാതിലുകള്‍ തുറക്കുന്ന 
മന്ത്രങ്ങളാണ്.. 
സ്നേഹശയ്യയില്‍ എമ്പാടും വിതറിയ 
ചിത്രവര്‍ണ്ണങ്ങളാണ്. 
മഞ്ഞില്‍ തണുത്തു വിറച്ചുറങ്ങവേ 
മുഖത്തു വീഴുന്ന 
തണുത്ത വെള്ളത്തിലുണര്‍ന്നു 
മടിയാതെ ചിരിക്കുന്നവരാണ്.. 
മടുപ്പിക്കുന്ന മനുഷ്യ 
മാലിന്യങ്ങളണിഞ്ഞും 
സുഗന്ധികളായവരാണ്..

ഞെരിച്ചും കൊരുത്തും 
സങ്കരങ്ങള്‍ക്കായ് ഉടലറുത്തും 
പകുത്തുമിതെത്ര വട്ടം.. 
പതിവായുള്ള ചിരിയില്‍ 
പറയാത്തത് ഇനിയുമെത്ര...! 

കണ്ടെത്തിയാല്‍ 
ഞാന്‍ ഒരു വനപുഷ്പമാണ്.. 
ചെണ്ടുകള്‍ തീര്‍ക്കാന്‍ 
എന്നെ തിരഞ്ഞാരുമണഞ്ഞില്ലിത് വരെ.. 
ഏവര്‍ക്കും വേണ്ടത് 
ഒരു രക്തപനിനീര്‍ പുഷ്പം തന്നെയാവും .. 
പ്രിയനേ.. പ്രണയഗാനങ്ങള്‍ 
എനിക്കായ് എഴുതപ്പെടുമ്പോള്‍ 
ഞാനും പുഷ്പിക്കും... 
ശാഖികള്‍ നിറഞ്ഞ്... 
കാടിനെയും 
കാറ്റിനെയുമുന്മത്തരാക്കി.. 
വര്‍ണ്ണാന്ധത ബാധിച്ച നീ 
എങ്ങിനെ എന്നെ തിരിച്ചറിയും 
എന്നതാണ് ഇപ്പോഴെന്‍റെ ശങ്ക.. 
എന്നിലേക്കെത്തുവാന്‍ 
നിന്‍റെ നാസികത്തുമ്പ് 
ഏതെല്ലാം പൂക്കളില്‍ സുഗന്ധം തിരയും... 
കാട് കേറുമ്പോള്‍ നീ 
കാറ്റിനെ മാത്രം അഭയം പ്രാപിക്കുക... 
ഞാന്‍ തളര്‍ന്നു തളര്‍ന്നു 
കാറ്റിലലിയും മുന്‍പേ 
കണ്ടെത്തുക...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വലകള്‍, താങ്ങുന്നതും തകരുന്നതും



പ്രകൃതിയോടു കലഹിക്കുകയാണ് ഞാനിന്നും.. 
നിന്‍റെ അലസഗമനങ്ങളെ അനുധാവനം ചെയ്യുന്ന 
നിന്നെ ചുംബിക്കുന്ന കാറ്റിനോട്, 
നിന്നെ പുണരുന്ന പുലര്‍കാല രശ്മികളോട്, 
നിന്നെ പുതയ്ക്കുന്ന നിലാവിനോട്, 
നിന്നെ കൊതിപ്പിക്കുന്ന വര്‍ണ്ണശലഭങ്ങളോട്,
കിന്നാരം പറയുന്ന കിളികളോട്,
നീള്‍മിഴികളില്‍ വിടരുന്ന
പ്രണയത്തോടെ നിന്നെ നോക്കുന്ന ഈ ആകാശത്തോട്,
എല്ലാറ്റിനോടും എനിക്ക് അസൂയയാണ്..
എന്‍റെ അനുവാദമില്ലാതെ നിന്നെ നനയ്ക്കുന്ന വര്‍ഷവും
എന്‍റെ സാമീപ്യമില്ലാതെ നിന്‍റെ കവിളിലരുണിമ പടര്‍ത്തുന്ന വസന്തവും
ഇനി,
എന്നും എന്‍റെ ശത്രുക്കള്‍ ആണ്..
എന്‍റെ ഹൃദയവിചാരങ്ങള്‍ നിരാസത്തിന്റെ കൂടാരത്തില്‍ ചിരി പടര്‍ത്തുന്ന
ഒരു കോമാളി അമ്മാനമാടുന്ന ചെറുവളയങ്ങള്‍ മാത്രമാകുന്നുണ്ട് പലപ്പോഴും..
ഉയരങ്ങളില്‍ ഊയലാടുന്ന നിന്നെ
ഭീതിയോടെ നോക്കുന്ന ദുര്‍ബ്ബലമായ വലക്കണ്ണികള്‍ പോലെയാണ് എന്‍റെ മനസ്സ്..
നിന്‍റെ വീഴ്ച, അത് ഒന്നും ബാക്കി വയ്ക്കുകയില്ല..
കാഴ്ചക്കാരുടെ മുന്നിലെ പരവതാനി ചുവക്കാതിരിക്കട്ടെ...
അഭ്യാസികള്‍ അല്ലാത്തവര്‍ക്ക് സ്ഥാനമില്ലാത്ത ഈ കൂടാരത്തിന് പുറത്ത്
മൈതാനത്തിന്‍റെ, ആ ഇരുണ്ട കോണില്‍
കുഴി മൂടിയ നനഞ്ഞ മണ്ണില്‍
ഇളം മഞ്ഞ പൂവുകള്‍ വിടരും വരെയും
ഞാന്‍ കലഹിക്കുക തന്നെയായിരിക്കും....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ചൂടാതെ പോയി നീ....



ഇവര്‍;
നിത്യവസന്തം തീര്‍ക്കും സുഗന്ധസൂനങ്ങള്‍
ഞെട്ടറ്റ മൊഴിയായ്
കൂടെ നടക്കുന്നവര്‍!
സ്വപ്നനങ്ങളുടെ കേള്‍വിക്കാര്‍... 
ചവുട്ടി മെതിച്ചാലും
വര്‍ദ്ധിത വീര്യത്തോടെ വീണ്ടും തഴയ്ക്കുന്നവര്‍
കത്തുന്ന വേനലിലും  
കൊടും ശൈത്യത്തിലും
നീറുന്ന വിരലിലെ 
പടരുന്ന ചോരയെ 
ദലങ്ങളില്‍ ആവാഹിക്കുന്നവര്‍. 
ഇരുണ്ട രഹസ്യങ്ങളെ 
ഇളംകാറ്റില്‍ താലോലിക്കുന്നവര്‍ 
ആയുധശേഖരത്തില്‍ 
ചതിയുടെ മുള്ളുകള്‍ പേറുമൊരു 'നിഷ്കളങ്ക'
ഒരേ സമയം 
സ്വാര്‍ത്ഥവും ത്യാഗിയുമാകുമൊരു നിത്യവിസ്മയം!
ഒരു മിന്നല്‍പ്പിണരില്‍ േഛദിക്കപ്പെടുമ്പോഴും 
മഴ മുകിലുമ്മകള്‍ തരും പോലെ, 
ഒരമാവാസിയില്‍ ഒതുക്കുകള്‍ താണ്ടാന്‍ കൂട്ട് വരുന്ന,
ഒരായിരം മിന്നാമിനുങ്ങുകളെ പോലെ,  
അമൂല്യമായത്...  
മദിപ്പിക്കുന്ന സാമീപ്യം കൊണ്ട് മടിയാറ്റുന്ന മാസ്മരികത!! 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അശാന്തിയുടെ ചീട്ടുകൊട്ടാരങ്ങള്‍



മാലാഖമാര്‍ മരണപ്പെടുന്നതും
മഞ്ഞുതൂവല്‍ച്ചിറകുകള്‍ അരിയപ്പെടുന്നതും അവള്‍ക്കു കാണാം.
കാലൊടിഞ്ഞ ഒരു കുതിര, കരയുന്ന ഭൂമി?
ചത്ത മരത്തിന്‍റെ കൊമ്പുകളില്‍ തൂങ്ങിയാടുന്ന ചെറുത്തുനില്‍പ്പുകള്‍..
അനുശോചനപ്രകടനങ്ങളില്‍ മാത്രം ആശ്ലേഷിക്കപ്പെടുന്ന കുരുന്നുകള്‍..
കടലേ ഒരു കയ്യേറ്റത്തിന് നേരമായ്..
കഴുകിക്കളയുക ഈ കാപട്യങ്ങളുടെ ശേഷിപ്പുകള്‍..
ഈ അഴുക്ക്...  പകുതി കരിഞ്ഞ കളിപ്പാട്ടം,
അശാന്തിയുടെ പുക,
ചൂടാറാത്ത ജഡങ്ങളില്‍ ചേരുന്ന നിഴലുകള്‍,
എല്ലാം.. എല്ലാം നിനക്ക് സ്വന്തം..
പാപഗ്രസ്തമീ ലോകത്തില്‍ ഒരു ശാപശിലയായ്‌
അവള്‍ ഉറങ്ങിക്കൊള്ളട്ടെ..
മോക്ഷത്തിന്‍റെ പാദങ്ങളത്രയും വഴി മാറിപ്പോകുമ്പോള്‍,
കാത്തിരിപ്പിന്‍റെ കനല്‍ച്ചൂടില്‍
വിണ്ടു പോകാം ഈ വെറും കല്ല്‌..
പക്ഷെ അന്നതില്‍ നിന്ന് പിറക്കുന്നത്‌
കന്മദ ഗന്ധമുള്ള കവിതകള്‍ ആയിരിക്കും..
അത് കടലില്‍ അലകള്‍ തീര്‍ക്കുക തന്നെ ചെയ്യും

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പ്രായം ചെന്ന ആ രാത്രിയില്‍...



അപ്രതീക്ഷിതമായ്...
എന്നെ ആലിംഗനം ചെയ്ത നിന്‍റെ ഓര്‍മ്മകളെ കുടഞ്ഞെറിഞ്ഞു ഞാനീ കടലിലേക്ക് ഊര്‍ന്നിറങ്ങുന്നു... ഉദ്വേഗസമ്പന്നമെങ്കിലും, ഈ അലസ സായാഹ്നത്തില്‍ നീ ഒരു ഗന്ധമായ് അവശേഷിക്കുക തന്നെ ചെയ്യും. ഈ നിഴലുകള്‍ക്കെല്ലാം അവിടവിടെ, നിന്‍റെ ഒരു ശപ്തരൂപസാമ്യം ഉണ്ട്. സമ്മതിക്കുന്നു, നിന്‍റെ ആശയങ്ങളുടെ ജ്വാലയും ആവിഷ്കാരത്തിലുള്ള ചിരിനുറുങ്ങുകളും നിദ്രയുടെ ആഴങ്ങളില്‍ പോലും എന്‍റെ പ്രാണവായുവാണ്!! അവസാനത്തെ മരത്തിന്‍, കത്തിയെരിയുന്ന ചില്ലകളില്‍ വച്ചാണ് നാം കാണുന്നത്... പക്ഷെ കടലില്‍ നിന്നുയര്‍ന്ന ഒരു മേഘം കടന്നു പിടിച്ചത് പോലെ ഞാന്‍ തണുത്തു വിറക്കുന്നുണ്ടായിരുന്നു... നിന്നിലെ മൗനം അത്......എന്റെ മൗനം! നിശബ്ദത! അലകള്‍.... അറിയാം, ഭ്രാന്ത് ചോദ്യങ്ങള്‍ അല്ലാതെ ഉത്തരങ്ങള്‍ ആവശ്യപ്പെടുന്നില്ലല്ലോ.. മനസ്സ് കോറിയതൊന്നും തിരകള്‍ തിരിച്ചു തരികയുമില്ലല്ലോ....


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മുട്ടുവിന്‍ തുറക്കപ്പെടും... പക്ഷെ...



പുഴയില്‍ വീണു മരിച്ച താരകം 
ആറ്റുവഞ്ചികള്‍ക്കിടയില്‍ പുനര്‍ജ്ജനിക്കുന്ന ഒരു നാള്‍
മറച്ചു വയ്ക്കുവാന്‍ ഒന്നുമില്ലാതെ വണ്ണം 
നീ നഗ്നനായിപ്പോകും.. 
കുറച്ചു കദനസൂക്തങ്ങള്‍ ഉരുവിട്ട് 
നിനക്ക് വേണമെങ്കില്‍
ഒരു വിശ്ശുദ്ധന്റെ മേലങ്കി അണിയാം.
നുണകളുടെ പെരുമഴ പോലും
വിഡ്ഢികളുടെ പുസ്തകത്തില്‍
പുതിയ ഒരു നിയമമായ്
എഴുതി ചേര്‍ക്കപ്പെടും.
സൂര്യനും ചന്ദ്രനും ഉദിക്കാത്ത ഒരു നാള്‍
ഗ്രഹങ്ങള്‍ നിനക്ക് ചുറ്റും ഭ്രമണം നടത്തും.
രക്ഷകന്‍റെ ചിരിയോടെ നീ
കാറ്റിനെ കൈവെള്ളയിലൊതുക്കും..
മഴമേഘങ്ങളെ പകുത്തു
മരുഭൂമിയില്‍ എറിയും..
ആത്മാവിന്‍റെ സ്വര്‍ണ്ണധൂളികള്‍
കാണാന്‍ അന്ധരോട് ആവശ്യപ്പെടും...
"ഞാന്‍.. ഞാന്‍ തന്നെയാണ് പരബ്രഹ്മം"
എന്ന് ഉറക്കെ പ്രഖ്യാപിക്കും..
രാശികളെ കീഴടക്കി
സ്വര്‍ഗ്ഗം വില്‍പ്പനയ്ക്ക് വയ്ക്കും..
ആര്‍ക്കും നല്‍കാത്ത ചില കുറിമാനങ്ങള്‍,
ദൈവവുമായുള്ള /ചെകുത്തനുമായുള്ള?
രഹസ്യസംവേദനങ്ങളുടെ അടയാളങ്ങള്‍,
നീ സൂക്ഷിച്ചു വയ്ക്കും.
ഇരുളില്‍ തളര്‍ന്നുറങ്ങുന്ന
ആയിരങ്ങളെ അറിയാതെ
നിന്‍റെ ആട്ടവിളക്കിനു ചുറ്റും
പലരും ഭക്തിനൃത്തം ചവിട്ടും...
വിശപ്പും ഉറക്കവും തമ്മിലുള്ള യുദ്ധത്തില്‍
മനം മടുത്ത ഒരു വൃദ്ധന്‍, അന്നും
തന്‍റെ കുടുംബവുമായി തെരുവിലേക്ക് ഇറങ്ങും..
വാതിലുകള്‍ ഇല്ലാത്ത നഗരത്തില്‍
അയാള്‍ പകച്ചു നില്‍ക്കും.
കുറുകിയ കണ്ണുകള്‍ എങ്ങിനെ
വിശാലമായ ചക്രവാളം കാണും?
ഹൃദയരക്തം നിറയ്ക്കാത്ത തൂലിക
എങ്ങിനെ വരികള്‍ക്ക് ജീവന്‍ നല്‍കും?
കാഴ്ചയുടെ അനന്തസാധ്യതകളെ
വിരലുകള്‍ വഞ്ചിക്കുക തന്നെ ചെയ്യും.
നിജമറിയും മുന്‍പ് നീ മരിച്ച പോയാല്‍
എന്നെ പഴിക്കരുത്. ..കാരണം,
മുട്ടുവാന്‍ ഈ നഗരത്തില്‍
വാതിലുകള്‍ ഇല്ല..
വാതിലുകള്‍ ഇല്ല....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ജാലകങ്ങള്‍ പറയാതിരുന്നത്





മോഹം, 
കലാപകലുഷിതമായ തെരുവുകളിലൂടെ ഉള്ള 
ഒരു ഒരു സാഹസിക യാത്രയാണ്. 
മേഘങ്ങളിലേക്ക്,
പലായനം കൊതിച്ചു കാറ്റിനോടൊത്തു പോയ ഒരു തൂവല്‍. 
ശാപഗ്രസ്തമായ, നിലാവ് നിഷേധിക്കപ്പെട്ട നഗരത്തിന്‍റെ 
അവശിഷ്ടങ്ങളൊത്തു കടലിന്‍റെ ഇരമ്പമറിയുന്നു.. 
കാലികോപായങ്ങള്‍ ഒന്നും തന്നെ 
നിമജ്ജനത്തിന്‍റെ രഹസ്യങ്ങള്‍ അറിയുന്നതില്‍ 
നിന്നുമതിനെ അകറ്റുന്നില്ല.  

അസ്തമയങ്ങളെ അതിമനോഹരമാക്കുവാന്‍  
പുലരികളെ പ്രസന്നമാക്കുവാന്‍, നീ മതി. 
തീ പിടിച്ചു തിരിയിട്ടു കത്തുവാന്‍ 
തമസ്സിനീ സ്വേദകണങ്ങള്‍ മതി. 
വിറയാര്‍ന്ന ചുണ്ടുകള്‍ വിടര്‍ന്നു ചുവക്കാന്‍ 
വെറുതെ മൂളുമീരടികള്‍ മതി.
കത്തിയമര്‍ന്നെന്നു കരുതവേ 
സമയക്കനലുകള്‍ ഊതിത്തെളിച്ചു വീണ്ടും.. 
ഒരു കണ്ണാടിയില്‍, പിന്നോട്ടോടുന്ന സമയ വിരലുകള്‍.. 
ഒരു സുഖമുള്ള കുളിര് ബാക്കിയാക്കി, ഒടുവില്‍  
ഒരു കാറ്റ് പോലെ നീ യാത്രയാകുന്നു.. 

അനാഥമായ വീഥികളില്‍,
അപ്പോഴും മഴ  തുടരുന്നുണ്ടാകും..    
നെരിപ്പോടിന്‍റെ ഇളം ചൂടില്‍ 
ഒരു ജാലകച്ചില്ലിലൂടെ നീ 
ആ കാഴ്ച  തുടര്‍ന്നും ആസ്വദിക്കുക.. 
അനാവൃതമാക്കപ്പെടുന്ന കൈപ്പത്തികളില്‍, 
സിരകളില്‍ നിന്നുനിന്നാദ്യ തുള്ളി രക്തം 
ആ തെരുവിനെ കൂടുതല്‍ ചുവപ്പിക്കും വരെ.. 
അത് വരെ മാത്രം.. 


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പതിരുകള്‍ കൊയ്യുമ്പോള്‍



ഒരു സമുദ്രഗര്‍ഭത്തില്‍ 
അജ്ഞാത ഏകാന്ത വാസത്തില്‍ 
ആത്മാക്കള്‍ സംവദിക്കുന്ന ഒരൂഷ്മാവുണ്ട്.. 
എനിക്ക് ഘനമില്ലാതാവുകയും 
നിന്നിലേക്കൊഴുകുകയും ചെയ്യാവുന്ന 
ഒരു തലം.. പിന്നെ,
വസന്തന്തിലേക്ക് പാഞ്ഞടുക്കവേ 
വീശിയെറിഞ്ഞ ചിറകുകളില്‍ 
വിതുമ്പിയുതിര്‍ന്ന ഉമ്മകളെത്ര 
മഴവില്ലുകള്‍ തീര്‍ക്കുന്നുണ്ടാവാം?

ഇന്ന്,
ഇരുളടഞ്ഞ ശൂന്യവീഥികളില്‍
മഴ നനയുന്ന മഴ, 
ഉപേക്ഷിക്കപെട്ട ഹൃദയത്തിന്‍റെ 
ഒഴിഞ്ഞ അറകളിലെ 
മിടിപ്പുകളുടെ പ്രതിധ്വനി പോലെ
വിട്ടു പോയ കണ്ണികള്‍ക്ക് വിട
വിങ്ങുന്ന മുറിപ്പാടുകള്‍ എന്‍റെ സ്വന്തം..
താങ്ങായ കൈകള്‍ക്കെന്റെ ജീവന്‍..

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പരിണാമം


അവള്‍,
അധിനിവേശക്കാരുടെ പിന്മുറ..
സാംസണെ ചതിച്ച ദലീലയുടെ മകള്‍..
ഓര്‍മ്മത്തിരകളില്‍,
ഒരായിരം പകമുനകളേന്തിയ ശരവേഗം..
നിലാവഴകില്‍ ഇരുളുടലുകളൊന്ന് ചേര്‍ന്ന
പാപപുണ്യ സമ്മോഹനം..
അവളുടെ കരവലയത്തിലീ പ്രപഞ്ചമന്ത്രം,
പദങ്ങളില്‍, കുലുങ്ങിച്ചിരിയില്‍ തുളുമ്പുന്നു ലാവ..
അചുംബിതാധരങ്ങളോ അമൃതദലങ്ങള്‍
തുടുവിരല്‍ത്തുമ്പാല്‍ താരാപഥങ്ങള്‍ മായ്ച്ചവള്‍
ഇമകളടച്ചീയുലകിനെയിരുളിലാഴ്ത്തിയവള്‍
അളകങ്ങളലസമായെറിഞ്ഞു
അലകടലിനെയും വിറകൊള്ളിച്ചവള്‍
ഒരു നോക്കില്‍, തരിശുപാടങ്ങളില്‍
പൊന്‍കതിരുകളേന്തിയ ഹരിതഹസ്തങ്ങളുയിര്‍പ്പിച്ചവള്‍..
അവള്‍ വിഹായസ്സില്‍ വിരാജിത,
നിയതിയുടെ റാണി.
അവള്‍ തന്നെ ആദ്യഫലം,
അധികാരത്തിന്‍ മകുടത്തിലെ
തിളങ്ങുന്ന ഒറ്റക്കല്ല്..
അവളുടെ ഹിംസാവിനോദങ്ങളില്‍
ആയിരക്കിഴികളില്‍
അരചന്മാരുടെ ആജ്ഞകള്‍ അലറിച്ചിരിക്കുമ്പോള്‍
അധീശ്വത്തിന്‍ സമയരഥങ്ങളുരുളുന്നു
ഉയര്‍ന്ന തലകളെറിഞ്ഞ ചോരയിലൂടെ..
അവസാന ഗുഹ,
അതാണ്‌ അവരുടെ തുരുപ്പു ചീട്ട്.
അറുത്തെടുത്ത ഒരു തലയാല്‍
അതടയുമ്പോള്‍ അവര്‍ കളി നിര്‍ത്തിയേക്കാം.
അല്ലെങ്കില്‍,
മനോഹരമായ ഉപമകള്‍ കൊണ്ട്
ഇല്ലാഗുഹകള്‍ തീര്‍ത്ത്‌
അടിയാളരിലേക്കും വാള്‍ വീശിയേക്കാം..
ഒടുവില്‍,
ഉപേക്ഷിക്കപ്പെട്ട ഒരു വാതിലിലൂടെ
അവര്‍ പ്രാചീനതയിലേക്ക് നടന്നു കയറും..
അധികാരത്തിന്‍റെ അന്ധകാരമുനകള്‍
അന്യോന്യം വെട്ടി മരിക്കുന്ന കോമരങ്ങളായി
അടര്‍ന്നു വീണു കഴിയുമ്പോള്‍,
അഹങ്ങളുടെ കിരീടവും ചെങ്കോലും
മണ്‍മറഞ്ഞു കഴിയുമ്പോള്‍,
വംശീയവാള്‍ത്തിളക്കങ്ങളില്‍
അര്‍ദ്ധപ്രാണനായി അന്തരീക്ഷത്തിലുതിര്‍ന്നു പോയ
സ്നേഹസൂക്തങ്ങള്‍ ഒന്ന് ചേര്‍ന്ന്
ഒരു പുതിയ സൃഷ്ടിയുണ്ടാകും...
അവരുടെ കൂട്ടത്തെ നമുക്ക്
"മനുഷ്യര്‍" എന്ന് വിളിക്കാം...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ആദ്യ വരി, അവസാനിക്കാതെ



മദ്ധ്യാഹ്നാകാശത്തിന്റെ അവകാശികളായ മൊത്തം പറവകളും നിന്‍റെ ജന്നലരുകിലാണോ കലപില കൂട്ടുന്നത്‌? 
അനുനിമിഷം വളരുന്ന അക്ഷമ.. 
വന്യമായ തുടിപ്പുകള്‍ക്കൊടുവില്‍ തകര്‍ക്കാനൊന്നുമില്ലാതെ തേങ്ങി മരിക്കുന്ന കൊടുങ്കാറ്റ്... 
മഹാസാഗരങ്ങള്‍ താണ്ടാന്‍ മതിയാവോളമുണ്ട് നുറുങ്ങോര്‍മ്മകള്‍. 
നീ ഒരു നിത്യഹരിതകാവ്യപഥം. 
കൂട് കൂട്ടാന്‍, കുഞ്ഞിച്ചിറകുകള്‍ വീശി പറന്നകന്നലഞ്ഞു തളരുമ്പോളിളവേള്‍ക്കാന്‍ താങ്ങായവന്‍.... 
എന്‍റെ ഈണങ്ങളെ ശ്രുതിസമ്പുഷ്ടമാക്കിയെന്‍ ഗാനോന്മാദങ്ങള്‍ക്ക്‌ നിശ്ശബ്ദപ്രചോദനമായവന്‍.. 
പകര്‍ന്നാട്ടങ്ങളില്‍ അജയ്യനാകുവാന്‍ മുതിരാഞ്ഞവന്‍.. 
നീ.. നീയെന്‍റെ ഓര്‍മ്മയാണ്, പിടി തരാത്ത കൌശലമാണ്! 
ഇരുളടഞ്ഞ എന്‍റെ ഇന്നലകളിലേക്ക് വെളിച്ചമായിറങ്ങി കദനഭാരങ്ങളെ നൊടിയിലപ്രത്യക്ഷമാക്കിയ  മായാജാലക്കാരന്‍.. 
നിനക്കെല്ലാം നിസ്സാരമാണ്... 
വഴിതെറ്റി പറന്ന വാനമ്പാടിയുടെ തിരിച്ചു വരവും, 
കഴുത്തു ഞെരിക്കപ്പെടുന്ന കഴുകുകളുടെ കരച്ചിലും ഞാന്‍ കണ്ടതല്ലേ.. 
ഏകാന്തതയിലുരുകുന്ന മിഴികളില്‍ നിന്ന് വെളിച്ചം ചോര്‍ത്തി മെഴുതിരി തെളിച്ചവന്‍. 
കൈയ്യടുക്കലെത്തിയ മരണത്തില്‍ ജീവന്‍റെ പൊരുളും സുഗന്ധവും തിരഞ്ഞെടുത്തവന്‍.. 
ബാല്യകൌമാരങ്ങളുടെ എല്ലാ നന്മകളെയും പിന്നിലാക്കി 
അതിവേഗമൊരു ഇരുള്‍പ്പാതയിലേക്ക് പാഞ്ഞു കൊണ്ടിരുന്ന ഭ്രാന്തു പിടിച്ച തീവണ്ടിയുടെ നിയന്ത്രണമേറ്റെടുത്തവന്‍. 
നിന്‍റെ അലസശയന സ്ഥലികളിലെ ഗന്ധം, 
ഞെറി തെറ്റിയ വിരിവരകള്‍, 
എന്തിനു ആ അടക്കിയ ചിരി പോലും അലകളുണര്‍ത്തുന്നുണ്ട് എന്നില്‍.. 
നിന്‍റെ അഭാവത്തില്‍ 
ചതിയുടെ ചുഴിയില്‍ മുങ്ങിത്താണു കൊണ്ടിരിക്കുന്ന ഏതോ നിലവിളിയാണ് അതിരുകളിലെ നിഴലനക്കങ്ങള്‍ പതിയാതെ 
ഒരാണിയില്‍ എന്നെയീ ചുവരുകളില്‍ തറയ്ക്കുന്നത്... 
ഉറങ്ങാതെ, 
ഈ ആകാശങ്ങള്‍ നരയ്ക്കുന്നതിനു മുന്നേ ഞാന്‍ എഴുതി നിര്‍ത്തിയിടത്തു ഒരു വരി കൂടെ എഴുതി ചേര്‍ക്കുന്നത്.... 


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...