RSS
Container Icon

നവവര്ഷം*




ഒരു യാത്രയുടെ അന്ത്യത്തില്‍ 
നിന്നെ ഈ വിധം കാണുക-
ദുഖമാണ്.
ഒരാണ്ടിന്റെ തീര്‍പ്പുകള്‍ക്കൊടുവില്‍ 
തളര്‍ന്ന നിന്നില്‍, 
മരിച്ചു മറഞ്ഞൊരാ വെണ്‍താരകങ്ങളും, 
നിനവിലെ വസന്തം വെണ്ണീറാക്കിയ മധുരസ്മൃതികളും
പന്ത്രണ്ടു ദളമുള്ള പൂവില്‍ -
കൊഴിഞ്ഞു വീണൊരു ഓര്‍മയാവുന്നു.
നിഷ്ക്രിയരുടെ മൌനത്തിന്നിടയിലും,
അനുചിതമായ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും,
നര വീഴാത്ത സ്വപ്നങ്ങളുടെ നിറവില്‍
യുവത്വത്തിന്റെ പ്രസരിപ്പിനാല്‍,
തേജസ്സുള്ള നിന്റെ പ്രതീക്ഷകള്‍
ഈ ലോകത്തെ വീണ്ടും നയിക്കട്ടെ

നിനക്കായ്....
വിരുന്നുശാലകള് ഒരുങ്ങുന്നു....
പൊന്നിന്‍ പാദസരങ്ങള്‍ ചിരിക്കുന്നു .....
കത്തുന്ന കരള്‍പൂവിന്‍ മണമുയരുന്നു.....
ഇവിടെങ്ങും കാലിടറാതെ,പുത്തന്‍ പ്രതീക്ഷകള്‍
ഒരു നവ വര്‌ഷത്തിനായ് ആര്‍പ്പുവിളിക്കുന്നു.....
എങ്കില്‍, ഞാനും ചേരട്ടെ നിന്നോടൊപ്പം,
നിറമുള്ള സ്വപ്‌നങ്ങളില്‍,
ഒരു ചുവന്ന പനിനീര്‌പൂവുമായ്.....

ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ
പുതുവത്സരാശംസകള്‍ !!!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

സ്വപ്നവീഥി






വിട പറയുന്ന സൂര്യന്റെ തളര്ന്ന രശ്മികള്‍
ചൂഴ്ന്നിറങ്ങിയൊരു പകലന്തിയിലാണ്
ഞാന്‍ നിന്നെ തിരഞ്ഞിറങ്ങിയത്.
ഉയിര്‍ക്കുന്ന ഓര്‍മകളിലമരുന്ന-
നെടുവീപ്പുകള്‍ കണക്കെ തിരകള്‍-
പിന്‍വാങ്ങുന്ന കടലിന്റെ മനസ്സുമായി.
ഈ തീരങ്ങളിഴചേര്‍ത്ത കാല്‍പ്പാടുകള്‍-
നിന്റെതാണെന്ന് ഞാനറിയുന്നു
കൂടണയാത്ത ചെറുകിളികള്‍ കൂട്ടം-
കൂട്ടമായ്‌ ആകാശത്ത് വട്ടമിട്ടു നീങ്ങുന്നു
ഒരു കാറ്റില്‍ ആടിയുലയാത്ത
പ്രളയം തൊട്ടു തകര്‍ക്കാത്ത
ഒരു കൊച്ചുപ്രതീക്ഷയുടെ നാളം-
തിരഞ്ഞുള്ളയീ ഉയര്‍ന്നു പറക്കല്‍
മുറിവേറ്റ മനസ്സിന്നാഴങ്ങളില്‍ പതിക്കെ
വിദൂരങ്ങളില്‍ വലിച്ചെറിഞ്ഞ നമ്മുടെ സ്വപ്നങ്ങള്‍-
യാത്രാമൊഴിയെകാതെ ഒന്നിച്ചു കൂടണയാന്‍-
പുതിയൊരാകാശം തിരയുന്നു.
 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

"മുദ്ര വച്ച നീരുറവ"




ഒരു ഡിസംബറിന്റെ കുളിരിലാണ്
എന്റെ പ്രണയമെന്നെ തിരഞ്ഞെത്തിയത് .
വെളുത്ത പൂക്കളില്‍  ചുവന്ന അക്ഷരങ്ങളാല്‍,
പറയാതെ പറഞ്ഞ ഇഷ്ട്ടം.

തിളക്കമുള്ള നക്ഷത്രങ്ങളെ തിരഞ്ഞ്-
നിലാവിന്നിഴകളാല്‍ ഞാനൊരു മാലാഖയായി.
പ്രണയപര്‌വത്തിന്നേകാന്തതയില്‍-
ദിവാസ്വപ്നങ്ങള്‍ പുഞ്ചിരി തൂവിയതുമന്നാണ്.

തിളങ്ങിതുളുമ്പും അരുവികളും
പാദസരം കിലുക്കിയുണര്ത്തിയ പുല്‍ക്കൊടിയും
തഴുകിതലോടിയ തെന്നലും തപ്തമായ എന്റെ-
ഹൃദയം തൊട്ടൊരു പ്രേമകാവ്യം രചിച്ചതുമന്നാണ്.

കുറുനിരകൊണ്ട് കവിള്‍ത്തടം  ചുവന്നതും
തേന്‍കുടം ഉടച്ചിട്ട സ്നേഹമന്ത്രങ്ങളാല്‍-
മിഴിപൂക്കള്‍ മറന്ന ചിത്രശലഭങ്ങള്‍,
ഹരിതശയ്യയില്‍ വീണമര്‌ന്നതുമന്നാണ്.

സ്നേഹാകുലയായ് അലിഞ്ഞുതീരുമാ മഞ്ഞിന്റെ-
തീരത്ത് ഞാനൊരു മണവാട്ടിയായി.
പ്രേമമുണര്ത്തിയ  മോതിരവിരലില്‍
ഒരു തരി മഞ്ഞിനാലവന്‍ ‍ മുദ്ര വച്ചതുമന്നാണ്.




  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

"വീണ്ടും ഒരു ക്രിസ്തുമസ് "




തെരുവില്‍ പലവര്‍ണ്ണങ്ങളിലുള്ള-
നക്ഷത്രങ്ങള്‍ തിളങ്ങുമ്പോള്‍-
കരഞ്ഞുകലങ്ങിയ ആ കുഞ്ഞു-
കണ്ണുകളെനിക്കു കാണാം.

മദ്യത്തില്‍ മുങ്ങിയ ആഘോഷങ്ങളില്‍-
കലഹം വഴി ദുഖത്തിലാഴുന്ന മനസ്സുകള്‍.
അല്ലലില്‍ ആശകള്‍ പടിയിറങ്ങുന്ന പുലരികളില്‍,
ക്രിസ്തുമസ് കെട്ടടങ്ങുന്ന കുടുംബങ്ങള്‍!.

പാതിരാകുര്‍ബാനകളില്‍ കുഞ്ഞീശോയോടൊപ്പം,
ജനിക്കുന്ന പ്രതീക്ഷകളും പ്രാര്‍ഥനകളും
അവളോടൊപ്പം കാത്തിരുന്ന
കണ്ണുനീരൊഴിഞ്ഞ ഒരു ക്രിസ്തുമസ്!

അയല്‍വീട്ടിലെ നക്ഷ്ത്രവിളക്കില്‍-
കണ്ണുനട്ടിരിക്കുന്ന അവളില്‍
ക്രിസ്തുമസ് ഒരുക്കങ്ങള്‍ ഇന്നും
തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അമ്മമനസ്സ്



ഒരു കവിതയുണ്ടെന്റെ മനസ്സില്‍
അറിഞ്ഞു തുടങ്ങിയപ്പോള്‍ കാണാന്‍ മറന്നതും 
അറിഞ്ഞപ്പോള്‍ എഴുതിപ്പിടഞ്ഞതും 
അമ്മയെന്ന നിത്യ സത്യം 

യൗവ്വനത്തില്‍  അരുതുകള്‍-
അറിവാക്കി പിന്തുടര്‍ന്ന ശബ്ദം.
ആ അരുതിന്നാകുലതയില്‍-
വെറുപ്പ്‌ നീട്ടിയെറിഞ്ഞതെന്‍ വിഡ്ഢിപ്രായം

പ്രാര്‍ഥനാശീലുകളാല്‍  പൊതിഞ്ഞ മാറില്‍ നിന്നും
എന്നിലേക്കുള്ള വളര്‍ച്ചയില്‍,‍
ഒരു പോരാട്ടത്തിന്റെ മറവ്,അവിടെ
പരിഭവം വിളര്‍ത്തു നിന്ന തുറന്ന സ്നേഹം

വേറിട്ട ബന്ധങ്ങളില്‍ തട്ടിതടഞ്ഞപ്പോഴെല്ലാം
വാക്കുകള്‍ നിറഞ്ഞൊഴുകും മുന്നേ
കണ്ണീരൊപ്പി ചേര്‍ത്തെന്നെയെന്നും
ആശ്വസിപ്പിച്ചൊരാശാ കിരണം

പെണ്ണിന്റെ പൂര്‍ണ്ണതയില്‍-
ഞാനുമൊരു അമ്മയായപ്പോള്‍
നുറുങ്ങിയ വേദനകള്‍ ഒരു ചുമല്‍ തേടവേ,
ഇടറാതെയെന്നെ കാത്ത ആശ്രയം

ഇനിയുമൊരു ജന്മമുണ്ടെങ്കില്‍-
ഒരായിരം തിരുത്തലുകള്‍ക്കിടയില്‍,
തിരുത്തപ്പെടാതെ ഒന്ന് വേണം,
എന്റെ അമ്മ!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

"ഇന്ന് ഇങ്ങനെയാണ്"




മൂടികെട്ടിയ മാനം 
ചന്നം പിന്നം ചാറിയെങ്ങും നനഞ്ഞ നിരത്ത്.
കൈകവര്‍ന്നു സ്വയമടുപ്പിക്കും തണുപ്പ്,
സ്വപ്നമല്ല, ഇതിന്നിന്റെ ചിത്രമാണ്.
മോഹവലയത്തില്‍ മരുഭൂമിയിന്നൊരു മയിലുപോല്‍,
ഉറക്കത്തിന്നറയില്‍ മൂടിപുതച്ചു പ്രകൃതിയും,
അങ്ങിങ്ങായ്‌ തെളിഞ്ഞ വെള്ളമുത്തുപോല്‍-
സൂര്യനായ് തിരയുന്ന മേഘപൊട്ടുകളും.....
എന്റെ പ്രേയസീ,
സൌന്ദര്യത്തിന്നൊരു കണികയില്‍
ഈശ്വരന്‍ ഊരിയെറിഞ്ഞ പുടവയാണ് നീ!


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പേര് *



സ്വപ്നങ്ങളില്‍, 
കലപിലപറഞ്ഞ് കളഞ്ഞുപോയ 
എന്റെ പേര് തിരഞ്ഞാണ്- 
ഞാന്‍ നിന്നിലേക്കെത്തിയത് .
മഞ്ഞു വീണൊരു സന്ധ്യയില്‍-
നിനക്ക് ഞാനൊരു പുല്‍ക്കൊടിയായി.
വാചാലമായ മഴയാണ് ഞാനെന്നും,
ആ നീലിമ നിന്റെ മനസ്സെന്നും പറഞ്ഞു.
എന്റെ ചിരിക്ക് വസന്തമാകാന്‍ കഴിയുമെന്നും-
ഞാനൊരു പൂവാണെന്നും നീ പറഞ്ഞു.
പ്രണയത്തിനു വില പേശിയ കാലമെല്ലാം-
നിന്റെ പ്രാണന്റെ നിഴല്‍ ഞാനെന്നോതി.
ചോരച്ച പനിനീര്പൂവിനാല്‍ ചുമ്പിച്ച-
കുറിമാനങ്ങളില്‍ അടര്‍ന്നു വീണ അക്ഷരങ്ങള്,
ഒരായിരം പേരുകള്‍ പറഞ്ഞു.
ഒടുവില്‍, കാതടപ്പിച്ച വിളികളില്‍ ഇറ്റു വീണ കണ്ണീരില്‍
ഉപ്പുണ്ടെന്നു ചൊല്ലി നീയെന്നെ ചുണ്ടോടടുപ്പിച്ചു.
അന്ന് ഞാനൊരു പൂമ്പാറ്റയായ്‌ മാറി.
പിന്നീട് , എന്റെ പേര് ചോദിച്ചപ്പോഴെല്ലാം,
ഞാന്‍, നിന്റെ പ്രണയമെന്നു പറഞ്ഞ് പറന്നുപോയി.

 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പ്രവാസം



കണ്ണടച്ചു തുറക്കുമകലത്തില്‍ 
ഞാന്‍ കണ്ട കാഴ്ചകള്‍ എത്ര ഭിന്നമാണ്‌!
അടര്‍ന്ന തുള്ളിയില്‍ നിന്നും കാത്തിരിക്കുന്ന-
കണ്ണിലേക്കുള്ള ദൂരത്തില്‍ പരന്ന പച്ചപ്പിന്‍ കുളിര്‍ മങ്ങി.
ലോഹപക്ഷിക്കുള്ളില്‍ നീറുമേകാന്ത പറവയായ് ‍-
ജാലകവീഥിയില്‍ നിറമിഴികള്‍ നീട്ടി,
ചേലെഴും വെള്ളിമേഘങ്ങളിലമ്മതന്‍ ‍ -
ചേലതിരഞ്ഞു ഞാന്‍ മയങ്ങിപ്പോയി.
കത്തുന്നചൂടില് സ്വര്‍ണ്ണം പോല്‍ ‍തിളങ്ങുന്ന-
നിരന്ന മണല്പ്പാടത്തിനിടയില്‍ ‍ ,‍
വിരഹസ്മാരകങ്ങളായ് ഉയര്‍ന്ന കെട്ടിടങ്ങള്‍!
തെളിഞ്ഞ കണ്ണുകള്‍ നിലം തൊടാതെ തിരികെയെന്‍ മണ്ണിന്‍ -
മടിത്തട്ടില്‍ ഉണര്ന്നെങ്കിലെന്നൊരുമാത്ര മോഹിച്ചുപോയി.
രാത്രിയും പകലും വേര്‍പെടാത്ത മുറികള്‍,
വാതിലിനപ്പുറമുള്ള ലോകമെന്നില്‍ മടുത്തു നിന്നു ,
കണ്ട കൌതുകങ്ങളൊരു കത്തിന്നായുസ്സിലൊടുങ്ങി.
ഇണങ്ങാനും പിണങ്ങാനും ആരുമില്ലാതെ-
വിരസമായ പകലുകളെന്നില്‍ വിതുമ്പി,
നിരങ്ങി നീങ്ങിയ മാസങ്ങള്‍ വളര്‍ന്നൊരു വര്‍ഷത്തില്‍ -
വീണ്ടും എന്റെ മണ്ണിലേക്ക്,
അന്ന് വരെ കാണാത്ത കാഴ്ചകള്‍ കണക്കെ നാടിന്റെ
മാറ്റങ്ങളെ നോക്കികണ്ടു
പ്രവാസം നല്‍കിയ പെരുമയില്
ഉരുകുമീ മണ്ണ് കാണാത്ത മനസുകളില്‍ നിന്നും
വീണ്ടും ഒരു മടക്കം.....
പിന്നെ, ഓരോ തിരിച്ചു വരവിലും
ഞാനീ നാടിന്റെതായി!


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഗുല്‍മോഹര്‍

 
അക്ഷരങ്ങള്‍ ചേര്‍ത്തു തുടങ്ങുമ്പോള്‍
എനിക്കു നിന്നെ കാണാം
പഴയ സ്വപ്നത്തില്‍ പൂത്തുലഞ്ഞ വാകയുടെ തണലില്‍
ഒരിതള്‍ കവര്ന്നെന്‍ ഹൃദയവും കാണാം
അകാലങ്ങളില്‍,
അവസാനതിരിയും കെട്ടടങ്ങിയപ്പോള്‍ ,
ഒരു മിന്നാമിനുങ്ങിന്റെ വെട്ടത്തില്‍
ഞാനെന്റെ മനസ്സുമായെത്തി .
പറയാന്‍ മറന്ന പ്രണയത്തിന്‍-
ഓര്‍മകള്‍ക്ക് വഴികള്‍ നഷ്ടമായില്ല.
നിരന്തരം ഞാനറിഞ്ഞ അദൃശ്യമായ സ്നേഹം,
പവിത്രമായ നിശ്വാസത്തില്‍ വിതുമ്പിയ-
പ്രാര്‍ത്ഥനയായ് നീയെന്നറിയെ,
വേനല്‍ തീയിലും തണുത്ത വിരല്‍തുമ്പിന്നെന്റെ-
വരികളില്‍ വിയര്‍ക്കുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വ്രണിതസ്മിതം


 
 
 
 
നിഴല്‍ വീഴാത്ത വള്ളിക്കുടിലൊന്നില്‍-
തളിര്ത്തലപ്പുയര്‍ത്തി ചാഞ്ഞെന്റെ സ്വപ്നങ്ങളുണ്ട്.
ഇനിയും പെയ്തിറങ്ങാത്ത ഘനീഭവിച്ച-
മൌനത്തില്‍ ഒരു മഴയുടെ പ്രതീക്ഷ!
എരിഞ്ഞു തീരാത്ത വാക്കുകളെ
ഭൂതകാലം ഒറ്റുകൊടുക്കുന്നു.
തെളിഞ്ഞും മറഞ്ഞും, വിരിഞ്ഞും പൊഴിഞ്ഞും
നഷ്ട്ടവസന്തത്തില്‍ പേരുമറന്നപ്രണയപൂക്കള്,
തഴുകുന്നകാറ്റിനോട് ‍കള്ളം പറയുന്നതെന്തിന്!‍
വീണുചിതറിയ മഴവില്ലില്‍ പറഞ്ഞു തീരാത്ത‍ കഥകള്‍,
തന്‍ നിറം മറന്നു നില്‍ക്കുന്നു.
മുറിവേറ്റ ചിരിയിലീ രാവും വിസ്മൃതിയിലാഴുമ്പോള്‍,
നേര്‍ത്ത സ്പന്ദനമായ്‌ കരഞ്ഞുവിങ്ങുമെന്‍-
ഹൃദയം തിരഞ്ഞ ‍നിദ്രയിന്നും വഴിമാറുന്നു.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

വിഹ്വലം



നീയാണ്‌ ശരി.
യാത്ര പറഞ്ഞു പോയ വാക്കുകളെ സ്വരുക്കൂട്ടി -
ഹൃദയമേ നീ ആകുലപ്പെടുന്നതെന്തിന് ?
ആരുമാരെയും കാക്കാത്തയീ യാത്രയില്‍
ഏകാന്തമീ കാത്തിരിപ്പ് അനന്തമല്ലേ?
അക്ഷരപിശകുകളുടെ തിരുത്തലുകളില്‍ നിന്നും-
ശരിയെന്തെന്ന് നീ അറിയുന്നുണ്ടോ?
ചുവന്ന മഷിപുരണ്ട മുഖങ്ങളെ നോക്കി -
മൗനമായ് സ്വയം ‍ഭാരമേല്‍ക്കുന്നതെന്തിന് ?
വേട്ടനായ്ക്കളുടെ മുരള്ച്ചയില്‍ ഭയം നിഴലിക്കും
രാത്രിയുടെ മുറുമുറുപ്പുകള്‍ പകലോളം നീളുമ്പോള്‍,
നിങ്ങളേ ശരിയെന്നു ചൊല്ലിയൊഴിയാത്തതെന്ത് ?
എങ്കിലും ഒരു മറുപടിക്കായ് ചെവിയോര്‍ക്കേ,
ശരിതെറ്റുകള്‍ക്കിടയില്‍ നീ ആശ്രിതന്‍-
മറുവാക്ക് നഷ്ട്ടപ്പെട്ടവനെന്നു മറക്കാമോ?




  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഡിസംബര്

മഞ്ഞിന്റെ നിറമുള്ള ഇവള്‍,
ചുവപ്പിന്റെ ഇഷ്ട്ടക്കാരി
പുണ്യം പേറുമവളുടെ നിറവയറില്-‍
പ്രാര്‍ത്ഥന നിറയുമ്പോള്‍
എങ്ങും സന്തോഷത്തിന്റെ മിടുപ്പുകള്‍!
ഇവള്‍ രഹസ്യങ്ങളുടെ കാവല്‍ക്കാരി.
ഒളിഞ്ഞിരിക്കും ദുഖത്തിന്‍ ചുവയിലും
വിടപറയുമ്പോള്‍
ഒരുക്കങ്ങളില്‍ തിളങ്ങി നില്‍ക്കുന്നവള്‍
പുതിയ പ്രതീക്ഷയുടെ നന്മയുടെ-
ആഘോഷങ്ങളുടെ ‍ തുടക്കക്കാരി.
നീയല്ലോ ,
എന്നെ കുളിരണിയിക്കുന്ന
എന്റെ പ്രിയപ്പെട്ട ഡിസംബര്‍
നീയെത്ര സുന്ദരി!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

അരികെ തൊട്ടരികെ



കറുത്ത കിനാക്കളുടെ മേഘപാളികള്‍
വകഞ്ഞുമാറ്റി ‍നിന്റെ നീലിമയില്‍ അലിയണമെനിക്ക്
നിന്റെ സ്നേഹമാണ് ഈ നിറത്തിന്.
മിഴികളടഞ്ഞ മാത്രയില്‍ ചുമ്പിച്ചു കവര്‍ന്ന മേഘത്തുണ്ടുകള്‍-
നീലയായെന്റെ സിരകളില്‍ തെളിയും.
എനിക്കപ്പോള്‍ നിന്റെ മണമായിരിക്കും.
ഒരിക്കല്‍,
കൈതൊടും ദൂരമുള്ളോരമ്പിളിയില്‍ ഞാനെന്റെ ഹൃദയം കോര്ക്കും,
ലോകത്തിന്റെ നെറുകയില്‍ എന്റെ സ്നേഹം പ്രകാശിച്ച്-
നിലം തൊട്ടു നിന്റെ പേര് വിളിക്കും,
നിലാവിലെങ്ങും തെളിയുന്ന ഞാന്‍ നിന്റെ കൈക്കുമ്പിളില്‍ തുടിക്കും.
ദിക്കറിയാത്ത കാറ്റിന്റെ ദൂതിനെ കാണാതെ എന്നില്‍ ചേര്‍ന്ന് നിന്നപ്പോഴെല്ലാം ‍
മൊഴിയാന്‍ മടിച്ച നാവില്‍,
നിന്റെ ഹൃദയം ചേര്‍ത്തൊരു വാക്ക് ഞാനിവിടെ എഴുതിച്ചേര്‍ക്കും ,
അരികെ തൊട്ടരികെ....
നിന്റെ ചിന്തകള്‍ വാനോളമുയരുമ്പോള്‍ മഞ്ഞിന്റെ മുഖമുള്ള എന്നെ കാണും,
നീയെന്നെ തിരിച്ചറിയുന്ന നിമിഷം, ഞാനൊരു നക്ഷത്രമായ്‌ മാറും.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

മറവിയില്‍ നിന്നൊരു വരം





എല്ലാം മറവിയിലേക്കാണ് ,

മഴയുടെ ആരവം അറിയാതെ പോവുന്ന ബാല്യങ്ങള്‍,

ഓര്‍മയില്‍ ചികഞ്ഞു ഒരു കഥയില്‍ പെയ്യിക്കാന്‍,

വാക്കുകള്‍ക്കു കഴിയുമോ!

ആ, കുളിരു പകരാന്‍ വരികള്‍ക്കാവുമോ!

പച്ചപ്പില്‍ പൊതിയുന്ന സ്നേഹമാണ് മഴ.

മണ്ണിന്റെ ഗന്ധത്തില്‍ മനസ്സ് നിറയുന്ന അനുഭൂതി.

വര്‍ണ്ണിക്കാന്‍ കഴിയാതെ മനസ്സിലും,

പകര്ത്തിയവ പുസ്തകതാളിലും ഒതുങ്ങുമോ!.

തപിക്കുന്ന ഹൃദയത്തില്‍ ഒരിറ്റു തുള്ളിക്കായ് -

വിയര്ക്കുമ്പോള്,‍ ഗന്ധര്‍വനെ കാക്കാതെ -

മഴക്കായ് ‍ഞാനൊരു മരം നടുന്നു,

വിണ്ടുകീറുന്ന മനസ്സുകളെ നികത്താന്‍‍ അവള്‍ക്കു കഴിയും!

സങ്കല്‍പ്പങ്ങളില്‍ മഴ മെനയാതെ,

എന്റെ മക്കളും,അവളെ നനഞ്ഞറിയട്ടെ!


 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഓര്‍മ്മച്ചെപ്പ്




ചിതലിനോട് മത്സരിച്ചിന്നുഞാനെന്‍ ഓര്‍മ്മച്ചെപ്പ് തുറന്നു.

വരികള്‍ മാഞ്ഞും മറഞ്ഞും കീറലുകള്‍ വീണ എന്റെ മനസ്സുപോലെ,

മണ്ണ് ചികഞ്ഞു മാറ്റിയോരെഴുത്തെന്‍-നേര്‍ക്ക്‌ നീണ്ടു.

കരളിന്റെ പാതിയില്‍ നിന്റെ മുഖവും ചിരിയും ചിത്രങ്ങളും-

ഏതു ലഹരിയിലുമെന്നെ തളര്ത്തുമ്പോഴും,

അമൂല്യമായതൊന്നും ഇല്ലാതിരുന്നയെന്‍ കലവറയില്‍-

നിധിപോലെ സൂക്ഷിച്ച നാല് വരികള്‍.

നിറമുള്ളതും നിറമില്ലാത്തതുമായനേകം കുപ്പികളില്‍-

നുരഞ്ഞു പൊങ്ങിയ പ്രണയമിന്നിതായെന്‍ പാനപാത്രം നിറക്കുന്നു.

സിരകളില്‍ പടരുന്ന തീയ്യിലും കത്തിതീരാതെ നീ- 

ഓരോ അണുവിലും പടര്‍ന്നു കയറുന്നു വിഷം തീണ്ടിയപോല്!‍ 

പാതിമരിച്ച എന്നെ സ്വതന്ത്രമാക്കുക! 

അടയുന്ന കണ്ണുകളില്‍ കാഴ്ചകളെല്ലാം ഒടുങ്ങുമ്പോള്‍, 

അവശേഷിച്ച തുടിപ്പുകള്‍ നേര്‍ത്തു തുടങ്ങുമ്പോള്‍, 

എന്റെ ഹൃദയം എനിക്കുവേണം!

പലതവണയുരുവിടും നാവിലൊരു നുണ സത്യമാവുമെങ്കില്‍-

പറയുക, നീ എന്നെ സ്നേഹിച്ചിരുന്നുവെന്ന്!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

നൊമ്പരമഴ



ഒരു മഴപ്പാതിരയ്ക്കാണ്,

പവിഴം പോല്‍ തിളങ്ങുമവള്‍-

ഒരു തുള്ളിയുടെ ഭാരത്തിലൊതുങ്ങി,

എന്നിലേക്ക്‌ ഞെട്ടറ്റു വീണത്. 

സാന്ത്വന സ്പര്‍ശത്തില് ഉയരുന്ന ഹൃദയസ്പന്ദനം.

തലോടിയ വിരല്‍തുമ്പില്‍ മരണമിടുപ്പുകള്‍,.! 

മിഴിനീര്‍ പൊഴിച്ചു ഞാനവളെ നനച്ചില്ല,

മോഹഗന്ധത്തിലമരുമവള്‍ ഒരുവേള, ഉണര്ന്നെങ്കിലോ!

സ്നേഹത്തിന്റെ വെളുത്ത ഇതളുകള്‍, 

കരച്ചിലായ്  പെയ്തു വീഴുന്ന മഴയില്‍ ഒരോര്‍മ്മ!‍

കിനിഞ്ഞിറങ്ങുന്ന സ്വപ്നങ്ങളില്‍ താനേ ചുവക്കുന്ന-

അവള്‍ നഷട്ടവസന്തത്തിന്‍ പവിഴമല്ലി ! 

ഇന്നും,കരള്‍പൂവില്‍ വിരിഞ്ഞു നില്‍ക്കും മഴനൊമ്പരം.

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

കരിവള



കരിവള തുണ്ടില്‍ നിന്റെ കൈമുറിഞൊരിറ്റു- 

ചുവപ്പെന്നില്‍ പുരണ്ടപ്പോള്‍ കരള്‍-

പിടഞ്ഞിറങ്ങിയ തുള്ളിയൊന്നില്‍‍,

നിറചേര്‍ച്ചയെന്തെന്ന് ഞാനറിഞ്ഞു,

ഉറക്കത്തില്‍ ഇളം ചുണ്ടില്‍ വിരിഞ്ഞു മാഞ്ഞ-

പുഞ്ചിരിയില്‍ നിറമെല്ലാം മറന്നു നിന്നു,

കാലം മാറിയും, നീ വളര്‍ന്നും 

ഇരുട്ടിന്റെ മറ മാറ്റി പിറന്ന താരകത്തിന്‍ ‍-

പാല്‍പല്ലും, ഇടറുന്ന ചുവടും-

അമ്മതന്‍ ഹൃത്തില്‍ വളരാത്ത ഓര്‍മ്മകള്‍!!!1!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പരാതി

 
 
ഞാന്‍ 

....നിന്നില്‍ നിന്നും അടര്‍ന്നു വീഴാന്‍-

തുടങ്ങുമൊരു മൊട്ട്.

കരയാതെ പിടിച്ചു നില്‍ക്കാന്‍-

കരളില്‍ ഉറപ്പു പോര! 

കനക്കുന്നു എന്‍ ഹൃദയം- 

നുറുങ്ങി നിന്‍ ഓര്‍മകളാല്‍‍!

മുഖം തരാതെ മൗനം പേറുന്ന-

കറുത്തദിനങ്ങളെന്നില്-

ചിരി മറന്നു നില്‍ക്കുന്നു. 

ചെവിയോരം പിറുപിറുത്-

ചിന്തകള്‍ എന്നെ ഭ്രാന്ത്-പിടിപ്പിക്കുന്നു.

മടങ്ങികൊള്‍ക-

പരിഭവിച്ചു നിന്റെ വഴിമുടക്കാതെ-

വിരിയാന്‍ മറന്നൊരു മൊട്ടായി-

ഞാന്‍ പൊഴിഞ്ഞു തീരാം!‍

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പരിഭവം



തേങ്ങി തുടങ്ങിയ എന്റെ വരികളെ-

ഇഷ്ട്ടപ്പെടാന്‍ മറന്നൊരു താള്.

വാക്കുകള്‍ക്കിടയിലൂടെ നിന്‍ നേര്‍ക്കുമാത്രം-

നീളുമെന്‍ കണ്കളെ -

എന്നോളമിന്നും അറിയാത്ത-

വ്യര്‍ത്ഥ-ബന്ധങ്ങള്‍ക്കിടയില്‍ ഒളിപ്പിക്കുന്നുവല്ലോ!

പ്രണയം മണക്കുന്ന നിന്റെയൊരു വാക്കില്പോലും-

സ്വര്‍ഗം തീര്‍ക്കുമീയെന്നെ-

സ്നേഹത്തിന്നായലഞ്ഞു-വീണൊരു ചങ്ങലയില്‍-

മറന്നുപോയോ!!

ഇന്നിനും നാളെയ്ക്കുമിടയിലെ ദൂരത്തുപോലും -

നിന്നില്‍- ഞാനില്ലാതെ പോകുന്നുവെങ്കില്‍-

ഒരുമിച്ചൊരായുസ്സിന്റെ വാഗ്ദാനം നീയെനിക്കെങ്ങിനെ നല്‍കും! 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പ്രജനിക



കരഞ്ഞു വാടുന്ന കുഞ്ഞിനെയൊന്നു-
ചേര്‍ത്തു പിടിക്കാന്‍ മടിച്ചെന്ന പോലെ-
തിളക്കമറ്റ മഞ്ഞിച്ച കണ്ണുകള്‍,
നിസ്സങ്കതയോടെ, ‍
മാറില്‍ അമര്‍ന്ന കുഞ്ഞികൈകളെ മാറ്റുന്നു-
കുഞ്ഞിന്റെ മുഖം കാണാന്‍ കഴിയാത്ത വിധം-
അവളൊരു അന്ധയാണെന്ന് തോന്നിച്ചു!
ദീര്‍ഘനേരത്തെ വിരസത തീര്‍ത്ത്,
നടന്നടുത്ത പുരുഷനും സ്ത്രീക്കും കുഞ്ഞിനെ കൈമാറി-
തിരിഞ്ഞൊന്നു നോക്കാന്‍ പോലും ഭയപെട്ട്-
ഏതോ അദ്രിശ്യമായ കരങ്ങളാല്‍ ചലിക്കും വിധം
ജീവനില്ലാത്ത കാലടികള്‍ പതുക്കെ നീങ്ങുന്നു!
നിശബ്ധമായ ഇടനാഴിയിലൊരു കോണില്,
കണ്ണീരു വീഴാത്ത പൊട്ടിക്കരച്ചിലിന് ‍ ഈരടികള്‍ ,
മുഖം മൂടിപ്പിടിച്ച സാരിത്തുമ്പ്-
നനയാന്‍ മടിച്ചെന്നപോലെ!
ഒഴുകിതീര്‍ന്നു ദുഖമൊന്നു ശമിക്കാന്‍-
അവളില്‍ കണ്ണ്നീരില്ലെന്നു തോന്നി.
സ്ത്രീയെ,
പാലും രക്തവും ഊറ്റിക്കുടിച്,
നിന്നസ്ഥികളെ വെള്ളമാക്കി-ഒടുവില്‍
അനാഥാലയത്തിനും, തെരുവോരങ്ങളിലും ബാക്കിയാക്കി-
അമ്മയെന്ന് വിളിക്കാന്‍ മടിച്ച്, മറവിയിലേക്ക് പോവുന്ന-
പുന്നാര മക്കള്‍ നല്‍കുന്ന പരിവേഷത്തിന്റെ-
വികൃത മുഖം നിന്നിലില്ലല്ലോ!
വാടകക്കൊരു അമ്മയെങ്കിലും നീ ഭാഗ്യമുള്ളവള്‍!
സൃഷ്ട്ടിയുടെ ഏതോ ഒരു നിമിഷത്തില്‍,
പെണ്ണിന്റെ പൂര്‍ണ്ണത നിഷേധിക്കപെട്ട-
അമ്മമാരുടെ സ്വപ്‌നങ്ങള്‍ നിക്ഷേപിച്ച നിധി-
നിന്റെ ഗര്‍ഭ-പാത്രം!
അടുത്ത പത്തുമാസത്തിന്നവകാശി,
വേച്ചു പോകുന്ന മനസ്സും ശരീരവും ചേര്‍ത്തു പിടിച്ച്,
അവള്‍ വീണ്ടും നടന്നു നീങ്ങുന്നു
മക്കളാല്‍ ദുഃഖം പേറന്ടാത്തവള് ,നിധിയുടെ കാവല്‍ക്കാരി!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പ്രകൃതി






പച്ചയെ പൊതിഞ്ഞോരായിരം തുള്ളികള്-


നനുത്ത ചാറലില്‍ തണുത്തു നിന്‍ ചാരെയിരിക്കവേ-

പുല്ലിനെയും, മണ്ണിനെയും, മരത്തെയും- 

പിന്നെ, അവളെന്നെയും നനച്ചു രസിക്കുന്നു... 

മണ്ണിന്റെ ഗന്ധവും മഴയുടെ സുഖവും-

നീന്തിതുടിച് നിന്നെ അറിയാനൊരു മനസും....

ഈ സമയം ഇവിടെ നിലയ്ക്കുമെങ്കില്‍,

തീരാത്ത മോഹങ്ങള്‍ പൊലിയാതെ എന്നില്‍ പുനര്‍ജനിക്കട്ടെ.....

ഈറനാം പ്രകൃതിയിലോരോ തുടിപ്പും സാക്ഷിയെങ്കില്‍-

നിന്റെ പ്രണയമെന്നില് പെയ്തുതീരട്ടെ....

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ദിവാ സ്വപ്നം




ഇന്നിതാ ഒരു സ്വപനത്തിലെക്ക്

കണ്ണ് തുറക്കുന്നു, അവിടൊരു -

ദേശാടനപക്ഷി ഞാന്‍ !

എന്തെന്തു കാഴ്ചകള്‍,

നഷ്ടങ്ങളും നേട്ടങ്ങളും ഇല്ലാത്ത,

അനന്തമായ യാത്രകള്‍! 

ഭാരമില്ലാത്ത തൂവലിനേക്കാള്‍-

സുതാര്യമായ മനസ്സുമായി,

കാലത്തെ പ്രണയിച്ചങ്ങിനെ-

പറന്ന് പറന്ന് 

ചിറകു കഴയ്ക്കുവോളം-

വിശ്രമമില്ലാത്തൊരു യാത്ര! 

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ദൃക്സാക്ഷി



വെളിപ്പെടാതെ നീ എന്നെ മറന്നെന്നു നടിക്ക,
ഇരുളിന്റെ മറവില്‍ തിരഞ്ഞെത്തുന്ന 
എന്റെയീ തിരിവെട്ടത്തില്‍ -
ഞാന്‍ നിന്നെയും കാണാതെ കണ്ണടക്കാം,
നക്ഷത്രത്തിളക്കത്തില്‍,
നിറഞ്ഞ കണ്ണിലൂടൊരു നീര്‍ക്കണം-
ഒഴുകിയെന്റെ വരികളില്‍ തൊട്ടതും-
ഇനിയും പകര്താത്ത ഓര്‍മ്മകള്‍ക്കൊപ്പം,
ഞാനെന്റെ ഹൃദയത്തില്‍ സൂക്ഷിക്കാം

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പ്രഹേളിക



കാറ്റിന്റെ ചിറകിലേറി മഴയുടെ നാട്ടിലേക്കൊരു യാത്ര പോവണം 

പച്ചപുതച്ച മലഞ്ചെരുവില്‍ മഴയെ കാത്ത് തനിച്ചിരിക്കണം 

‍അവള്‍ വരുമ്പോള്‍ ആദ്യതുള്ളിക്കായൊന്നുയര്‍ന്നു ചാടണം 

കൈക്കുമ്പിളിലവളുടെ തണുത്ത രുചി നിറയ്ക്കണം 

ചന്നം പിന്നം ചാറിത്തുടങ്ങുമ്പോള് 

കലപില പറഞ്ഞവളെ ആര്‍ത്തു പെയ്യിക്കണം 

നടന്നും ഇരുന്നും കിടന്നും മഴ കാണേ-

‍മനസ്സില്‍ ഒതുക്കിയ മോഹങ്ങളെല്ലാം നനഞ്ഞറിയണം

രാഗലയങ്ങളിഴ ചേരുകില്ലെങ്കിലും 

എന്‍ പ്രിയ ഗാനങ്ങള്‍ ഉറക്കെ പാടണം

‍ഓര്‍മയിലെ ചിരിനുറുങ്ങില് തലയറഞ്ഞെന്‍ മിഴിയുതിരണം, 

മഴയൊച്ചയതിനെയും കവച്ചെന്നെ നനയിക്കുമ്പോള്‍-

ചുമരുകളെ ഭയക്കാതെനിക്ക് പൊട്ടിക്കരയണം 

തമ്മിലറിഞൊടുവില്‍ തിരികെയെത്തുമ്പോള്‍-

വിലക്കുകളും ശാസനകുളും എന്നെ ബന്ധിക്കരുത്.

നനഞ്ഞ താരയിന്‍ പൊരുള്‍ തേടിയവരന്നെ താണ്ടുമ്പോള്‍ 

കാറ്റിന്റെ ചിറകിലേറി എനിക്കൊരു പ്രഹേളികയാവണം !


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ഉറങ്ങുന്ന പകലുകള്‍


ഉറങ്ങുന്ന പകലുകള്‍ .
കത്തുന്ന സൂര്യന്റെ ജ്വലിക്കുന്ന കിരണങ്ങളില്‍
കണ്ണ് നീര്‍ വറ്റിയൊരു സൂര്യകാന്തി,
അന്തമെഴാത്ത ഓര്‍മകളില്‍-
വിഷാദത്തിന്റെ താളം.
മീട്ടുവാന്‍ മടിച്ച വീണയില്‍ പാട്ട് മറന്നപോല്-
നിറമില്ലാത്ത സ്വപ്‌നങ്ങള്‍,
ശോകപുഷ്പങ്ങള്‍ ഉറങ്ങാത്ത രാത്രികളില്‍,
രാക്കിളിതന്‍ വിരഹാര്‍ദ്ര ഗാനം കേള്‍ക്കാന്‍-
മറന്നുപോയ താരകം.
വിടപറയുമ്പോഴും,
ഓമലേ, നിന്നെയെനിക്കിഷ്ടമാണ്!
സ്നേഹനൊമ്പരങ്ങള്‍ മായാത്ത വെന്‍താരകമേ-
അനുദിനം നീയെന്നില്‍ തെളിയുക-
നിലയ്ക്കാത്ത പ്രാര്‍ത്ഥനയായ്!

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

ജീര്‍ണ്ണയാനം



അഴുക്കുചാലിന്റെ മൂലക്കിരുന്ന്-

വ്രണപ്പെട്ട മനസ്സിന്റെ വിങ്ങലില്‍-

പെണ്ണെന്തെന്നറിയാത്ത ചില കോമരങ്ങള്‍-

നഗ്നതയുടെ നാവെറിയുന്നു.


മറക്കാത്ത മാറിലും, ഒളികണ്ണിട്ടരക്കെട്ടും -

അളക്കുമവന്റെ ജീര്‍ണ്ണിച്ച മനസ്സില്‍-

മുലയൂട്ടിയ അമ്മയവളും-

പെണ്ണെന്ന പേരില്‍ പരിഹാസ്യയാവുന്നു . 


പൌരുഷം മുഖത്തണിഞ്ഞു നപുംസക-

ജീവിതം നയിക്കുന്ന ഭോഷാ,

നിന് ‍നാവു ചെന്നായ്ക്കും കണ്ണുകള്‍ കഴുകനും നല്ക-

മേലില്‍, തൃഷ്ണയറിയുവാനുതകാതെ പോകട്ടെ !

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

പ്രതീക്ഷ


 



എനിക്കറിയാമായിരുന്നു നീ, എന്നെ മറക്കുമെന്ന്,

എന്നാകുലതയില്‍ അടഞ്ഞ കാതുകള്‍- ‍

അലസമായ് കേട്ട് മറന്ന വാക്കുകള്‍ -

മുഴുമിക്കാനാവാതെ നൊമ്പരപ്പെട്ടു വഴിമാറിയത്,

ഞാനറിഞ്ഞുമറിയാതെ പോയോ!


ഹൃദയത്തിന്‍ പാതിയില്‍ ബന്ധിച്ച,

കൈകളെന്നെ കവര്‍ന്നടുപ്പിച്ച നിമിഷമോ, 

ഏതോ ഏകാന്തയാമത്തിലുണര്‍ത്തി-

എന്നിലേക്ക്‌ പറന്നടുക്കുമാ കിളി കൂജനമോ,

വീണ്ടുമെന്‍ കണ്ണ് നിറയ്ക്കുന്നു. 


കൂരിരുള്‍ മൂടിയോരന്ത്യ ചുമ്പനത്തില്-

തളര്‍ന്ന ചന്ദ്രനും മറഞ്ഞു തുടങ്ങി.

ഉരുകിയുറഞ്ഞ ചിന്തകള്‍ ,

നിന്നിലെരിഞ്ഞു തീരുന്നതേ ഉത്തമമെന്നോതി-

യോരിറ്റു വെളിച്ചമെന്നെ ഉറ്റു നോക്കുന്നു. 


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

തുളസി









അന്നാണ് ഞാനത്രയേറെ നിന്നെ ശ്രദ്ധിച്ചത്-

കൊരുത്തിട്ട മാലയില്‍ ഒന്നാവുന്ന-

രണ്ടു ജീവിതങ്ങള്‍.

ഒപ്പം, നീ എന്റെ മനസ്സിലും.

പിന്നെ ഉണര്‍ന്ന പുലരിയിലെല്ലാം ‍ കണ്ടു,

ചാരെഅണഞ്ഞ കണങ്ങള്‍ ഓരോന്നും -

നിന്‍ നറുമണം നുകര്‍ന്ന് മനം മറന്നിരിക്കുന്നത്..

അവയോടു മത്സരിച്ചെന്നവണ്ണം-

ഇളം വെയിലവയില്‍ മഴവില്‍ തീര്‍ത്ത്‌ രസിക്കുന്നു.

നൈര്‍മല്യമേറും കതിരുകള്‍ പൊഴിഞ്ഞിടം-

നിന്നോളം ശുദ്ധമായ്‌ പവനനില്‍ അലിയുന്നു

അത്ഭുതപ്പെടുത്തുന്ന-എന്‍ ലാളിത്യമേ-

അസൂയ-പൂണ്ടെന്റെ വിരലുകള്‍-

നിന്നെ നുള്ളിയെടുത്ത് മുടിയില്‍ ചൂടി-

അഹങ്കരിക്കാന്‍ വെമ്പല്‍ കൊള്ളുന്നു.


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

"ആള്‍ക്കൂട്ടത്തില്‍ തനിയെ"







ഇവിടെ ഇത്തിരി നേരം ,

ഓര്‍മകളില്‍ കളി വള്ളം തുഴഞ്ഞൊരു, 

കുഞ്ഞു പാദസരം കിലുങ്ങി കരയിച്ചതില്‍,

പൊഴിഞ്ഞ മുത്തിനായ് തിരഞ്ഞു കുറച്ചു ദൂരം !


കരിയില കരയുമൊരിടവഴിയില്‍,

കണ്ടെടുത്തൊരാ വെള്ളിമുത്തിന്റെ മനസ്സ് പോലെ, 

നുറുങ്ങിയും കിലുങ്ങാതെ പിണങ്ങിയും, 

ഒരു തൊട്ടാവാടിയായ് ഞാനിന്നും നിന്നരികെ!


ചിന്തകളെ ഭ്രാന്ത് പിടിപ്പിച്ചുരുകിനീറും, 

ദിനങ്ങളോരോന്നും പിറുപിറുത്തിഴയുമ്പോള്,‍ 

നിഴല്‍ വീഴ്ത്താത്ത നിലാവിന്റെ ശോഭയില്‍,

നിന്നെ മറന്നൊരു കോണിലിത്തിരിനേരം!


പതഞ്ഞു പാറിയ നീര്‍കുമിളകള്‍ പോലെ, 

മിഥ്യാസങ്കല്‍പ്പങ്ങളില്‍ ഞാനുമലഞ്ഞെങ്കില്‍,

മറവിയെ മോടിപിടിപ്പികാത്തമനസ്സുമായ്,

കുപ്പിവള തുണ്ടിലെന്‍ ‍ചിരിവിതറി ഇന്നുമിരുന്നേനെ!


  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS
Related Posts Plugin for WordPress, Blogger...